പനി ബാധിച്ച് സ്ത്രീ മരിച്ചു; ചികിത്സ പിഴവ് ആരോപിച്ച് മൃതദേഹവുമായി പ്രതിഷേധം
രോഗി മരിച്ചതിൽ ബന്ധുക്കളുടെ നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളേജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര സ്വദേശിയായ ഉമൈബ (70) യാണ് മരിച്ചത്. ഇവരുടെ മരണം ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. രാത്രി പതിനൊന്നരയോടെയാണ് ഉമൈബയുടെ മൃതദേഹവുമായി മകനും ബന്ധുക്കളും നൂറിലധികം നാട്ടുകാരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി പ്രതിഷേധിച്ചത്. നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
25 ദിവസം മുൻപാണ് മെഡിക്കൽ കോളേജിൽ പനിബാധിച്ച് ചികിത്സക്ക് ഉമൈബ എത്തുന്നത്. വാര്‍ഡിൽ പ്രവേശിപ്പിച്ച ഇവരുടെ അസുഖം പിന്നീട് മൂർച്ഛിച്ചു. പിന്നീട് തലച്ചോറിൽ അണുബാധയടക്കം ഉണ്ടായി. പരാതിപ്പെട്ടതിനെ തുടര്‍ന്ന് സൂപ്രണ്ട് തന്നെ ഐസിയുവിലെക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യം ജീവനക്കാര്‍ ഇതിന് തയ്യാറായില്ല. ചൊവ്വാഴ്ച രോഗം മൂര്‍ച്ഛിച്ച് ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോടെ ന്യൂമോണിയ മൂർച്ഛിച്ച് മരിക്കുകയായിരുന്നു.
ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. ഡോക്ടര്‍ അമ്പിളി എന്നാണ് മെഡിക്കൽ ഷീറ്റിൽ രേഖപ്പെടുത്തിയതെങ്കിലും ഒരിക്കൽ പോലും ഈ ഡോക്ടർ ഉമൈബയെ പരിശോധനക്കെത്തിയില്ല. പകരം ജൂനിയര്‍ ഡോക്ടര്‍മാരാണ് വന്നിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. 70 വയസ്സുകാരിയായ ഉമൈബ നടന്നാണ് ആശുപത്രിയിൽ എത്തിയതെന്നും ഇവരുടെ പിഴവാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
വന്ദനത്തെ ചികിത്സക്കിടെ പനി മൂർച്ഛിച്ചതിനെ തുടർന്നാണ് അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെത്. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. ഇതെ തുടർന്നാണ് മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ തിരിച്ചെത്തി പ്രതിഷേധിച്ചത്. പ്രതിഷേധം ഒന്നര മണിക്കൂറോളം നീണ്ടതോടെ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ അബ്ദുൽ സലാം സ്ഥലത്ത് എത്തി. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും എന്ന ഉറപ്പ് അദ്ദേഹം പ്രതിഷേധക്കാര്‍ക്ക് നൽകി. രാത്രി ഒരു മണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.