Cancel Preloader
Edit Template

യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവം: കൂടുതല്‍ പ്രതികളുണ്ടോ എന്ന് അന്വേഷണം

 യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവം: കൂടുതല്‍ പ്രതികളുണ്ടോ എന്ന് അന്വേഷണം

ആലപ്പുഴ: മാന്നാറില്‍ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നും അന്വേഷണം. അന്വേഷണസംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 21 അംഗ പൊലിസ് സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണത്തിന്റെ നേതൃത്വം ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണ്‍ തന്നെ വഹിക്കും.

അതിനിടെ, കേസിലെ ഒന്നാം പ്രതിയും കലയുടെ ഭര്‍ത്താവുമായ അനില്‍ ഇസ്‌റാഈലില്‍ ചികിത്സയിലാണെന്നാണ് സൂചന. ഇയാള്‍ അവിടെ ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്തസമ്മര്‍ദം കൂടിയെന്നും മൂക്കില്‍ നിന്ന് രക്തം വന്നെന്നുമാണ് വിവരം. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിവരം കുടുംബത്തെ അറിയിച്ചത്.

അതേസമയം, അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തനിനകം നാട്ടിലെത്തിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനില്‍ സ്വയം നാട്ടിലെത്തിയില്ലെങ്കില്‍, നാട്ടിലെത്തിക്കാന്‍ ഒട്ടേറെ കടമ്പകളുണ്ടെന്നാണ് സൂചന. ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ ആറ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയും മുമ്പ് നാട്ടിലെത്തിക്കാനാണ് പൊലിസ് നീക്കം.

കൊലപാതകത്തില്‍ കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കാറില്‍ മൃതദേഹം എത്തിച്ച വലിയ പെരുമ്പുഴ പാലത്തിന് സമീപവും അനില്‍കുമാറിന്റെ വീട്ടിലുമെത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും. ജിനു, സോമന്‍, പ്രമോദ് എന്നീ പ്രതികളാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്.

കലയുടെ മൃതദേഹം കുഴിച്ചു മൂടിയത് എവിടെയാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ രാസപരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമേ കലയുടെ മൃതദേഹം ഇവിടെയാണ് കുഴിച്ചു മൂടിയതെന്ന് സ്ഥിരീകരിക്കാനാകൂ.

കൊല നടത്തിയ സ്ഥലം കാണിച്ചുതരാമെന്ന് രണ്ടാം പ്രതി പൊലിസിനോട് പറഞ്ഞു. വലിയ പെരുമ്പുഴ പാലത്തില്‍ കാറിനകത്തു വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. മുഖ്യസാക്ഷിയായ സുരേഷ്‌കുമാറാണ് പരാതിക്കാരനെന്നും ഇയാളാണ് കൊലപാതക വിവരം പൊലിസിനെ അറിയിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2008ലാണ് കലയെ കാണാതായത്. എങ്ങനെയാണ് കലയെ കൊന്നതെന്നും എന്തിന് വേണ്ടിയായിരുന്നു എന്നും ഭര്‍ത്താവ് അനില്‍ നാട്ടിലെത്തിയാല്‍ മാത്രമേ ഉറപ്പിച്ച് പറയാനാവൂ എന്ന് പൊലിസ് പറയുന്നു. കല കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. അനിലും മറ്റു പ്രതികളും ചേര്‍ന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന മൊഴി.

Related post

Leave a Reply

Your email address will not be published. Required fields are marked *