ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി; വ്യാപക നാശനഷ്ടം
തൃശ്ശൂർ ജില്ലയിലെ തെക്കുംകര പഞ്ചായത്തിലെ മലാക്ക ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വ്യാപക നാശനഷ്ടം സൃഷ്ടിച്ചു. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കാട്ടാന ജനവാസ മേഖലയിൽ എത്തിയത്. ആനയുടെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.
മലാക്ക കഥളിക്കാട്ടിൽ പ്രകാശൻ എന്നയാളുടെ വീടിന്റെ മുറ്റത്ത് വരെ കാട്ടാന എത്തി. വീടിന്റെ അമ്മിത്തറയിൽ വെച്ചിരുന്ന പഴുത്ത ചക്ക ഭക്ഷണമാക്കിയ കാട്ടാന തൊട്ടടുത്ത വീടായ അച്ചിങ്ങര വീട്ടിൽ കാർത്യായനിയുടെ പറമ്പിൽ നിന്നിരുന്ന പ്ലാവിലെ ചക്കകളും ഭക്ഷിച്ചു. തൊട്ടടുത്ത തിരുത്തിയിൻമേൽ രാമകൃഷ്ണന്റെ വീട്ടിലെത്തിയ കാട്ടാന അവിടെ നിന്നിരുന്ന പന കുത്തിമറിച്ചു. തുടർന്ന് ആളുകൾ പടക്കം പൊട്ടിച്ചതോടെ ആന പിൻതിരിഞ്ഞ് ഓടുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.