അംബേദ്കർ പരാമർശത്തിൽ പ്രതിഷേധം ശക്തം, പ്രതിഷേധ മാർച്ച്, സംഘർഷാവസ്ഥ

ദില്ലി : ആഭ്യന്തരമന്ത്രി അമിത് ഷാ ബിആർ അംബേദ്ക്കറെ അപമാനിച്ചതിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കി ഇന്ത്യാ സഖ്യം. നീല വസ്ത്രങ്ങൾ ധരിച്ച് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ പാർലമെന്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. എൻഡിഎ- ഇന്ത്യ സഖ്യ എംപിമാർ നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പാർലമെൻറ് വളപ്പിൽ സംഘർഷ അന്തരീക്ഷമുണ്ടായി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ബിജെപി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെ സംഘർഷാവസ്ഥയിലേക്ക് സ്ഥിതിയെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബിജെപി എംപിമാർ പിടിച്ചുതള്ളിയെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ബിജെപി എപിമാരെ തളളിയെന്ന് ബിജെപിയും ആരോപിച്ചു. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി. പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. കൂടുതൽ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു.