എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം, 4.27 ലക്ഷം വിദ്യർഥികൾ പരീക്ഷ എഴുതും

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഈ മാസം 25 ന് പരീക്ഷ അവസാനിക്കും.
ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 2,55,360 കുട്ടികളും അണ് എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും.
ഗള്‍ഫ് മേഖലയില്‍ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്കീമില്‍ (പി.സി.ഒ) 26 പേരും പരീക്ഷ എഴുതും. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര് പരീക്ഷ എഴുതുന്നത്. 28,180 പേരാണ് ഇവിടെ പരീക്ഷയെ നേരിടുന്നത്.
മാർച്ച് 25 നാണ് പരീക്ഷകൾ അവസാനിക്കുക. ഏപ്രില്‍ 3 മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടത്തും. ആദ്യഘട്ടം ഏപ്രില്‍ 3 മുതല്‍ 12 വരെയും രണ്ടാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 20 വരെയും നടക്കും. സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും, അസിസ്റ്റന്റ് എക്സാമിനര്‍മാരുടേയും നിയമന ഉത്തരവുകള്‍ 10 മുതല്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് മൂന്നാം വാരത്തില്‍ ആരംഭിക്കും.
അതേസമയം, പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.