വിദ്യാലയങ്ങളിലെ റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

കൊച്ചി:സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. കേരളത്തില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട റാഗിങ് കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി. ലീഗല്‍ സര്‍വീസസ് അതോറിറ്റി(കെല്‍സ) ഹൈക്കോടതിയില്‍ നല്കിയ പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. രണ്ടംഗ ബഞ്ച് ആകും സ്ഥാപിക്കുന്നത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
റാഗിങ് വിരുദ്ധ നിയമങ്ങള്‍ നിലവിലുണ്ടായിട്ടും ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നും ഇതുസംബന്ധിച്ച് കൃത്യമായ ചട്ടക്കൂടുകളുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹർജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന, ജില്ലാ തല മോണിറ്ററിങ്ങ് കമ്മിറ്റികളും പരാതി പരിഹാര സെല്ലുകളും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കെല്‍സ ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.
2024 ലാണ് വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് ക്രൂരമായ റാഗിങ്ങിന് വിധേയനായി ആത്മഹത്യ ചെയ്യുന്നത്. ഏറ്റവുമൊടുവിലായി പുറത്തു വന്നതാണിപ്പോ കോട്ടയം നഴ്സിങ് കോളജിലെ അതിക്രൂരമായ റാഗിങിന്റെ വിവരങ്ങളും.