ഹൈദരാബാദിൽ കനത്ത മഴയിൽ അപാർട്‍മെന്‍റിന്‍റെ ഭിത്തി തകർന്ന് ഏഴ് മരണം

കനത്ത മഴയ്ക്കിടെ നിർമാണത്തിലിരിക്കുന്ന അപാർട്‍മെന്‍റിന്‍റെ ഭിത്തി തകർന്ന് ഏഴ് പേർ മരിച്ചു. ഹൈദരാബാദിലെ ബാച്ചുപള്ളി മേഖലയിലാണ് ദാരുണ സംഭവം ഉണ്ടായത്. മരിച്ചവരിൽ നാല് വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചവർ. ബുധനാഴ്ച പുലർച്ചെ എക്‌സ്‌കവേറ്റർ ഉപയോഗിച്ച് തകർന്ന മതിലിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു l.
ചൊവ്വാഴ്ച ഹൈദരാബാദിലും തെലങ്കാനയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതോടെ ജനജീവിതം താറുമാറായി . നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഇതോടെ മണിക്കൂറുകള്‍ ഗതാഗത തടസ്സമുണ്ടായി . പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിവീഴുകയും . നഗരത്തിന്‍റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു . രക്ഷാപ്രവർത്തനങ്ങള്‍ക്കായി ഡിആർഎഫ് (ഡിസാസ്റ്റർ റിലീഫ് ഫോഴ്‌സ്) സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു.
പ്രിൻസിപ്പൽ സെക്രട്ടറി (മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ ആൻഡ് അർബൻ ഡെവലപ്‌മെന്‍റ്) ദനകിഷോറും ജിഎച്ച്എംസി കമ്മീഷണർ റൊണാൾഡ് റോസും നഗരത്തിൽ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ സന്ദർശനം നടത്തി. ഡിആർഎഫ് ടീമുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.