എസ്ഡിപിഐ നേതാവ് കെഎസ് ഷാൻ വധക്കേസ്; പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ദില്ലി: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെഎസ് ഷാന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. പ്രതികള്‍ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ നടപടികളുമായി പൂർണ്ണമായി സഹകരിക്കാനും നിർദ്ദേശം കോടതി നൽകി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്.
ഷാന്‍ വധക്കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരായ അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നിവര്‍ക്കാണ് ജാമ്യം. ജാമ്യഹർജിയിൽ വിശദമായ വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ നേരത്തെ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴയിൽ കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികൾ വധശിക്ഷ കിട്ടി ജയിലിൽ കഴിയുമ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ പുറത്തിറങ്ങിയ നടക്കുന്നത് സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.