നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

കൊച്ചി: നവകേരള യാത്രയ്ക്കിടെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ രക്ഷാപ്രവര്‍ത്തന പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് പൊലിസ്. എറണാകുളം സി.ജെ.എം കോടതിയില്‍ പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ അന്വേഷണം നടത്താന്‍ എറണാകുളം സി.ജെ.എം കോടതി ഉത്തരവിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചെടിച്ചട്ടി അടക്കം ഉപയോഗിച്ച് മര്‍ദിച്ച സംഭവത്തെ രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, രക്ഷാപ്രവര്‍ത്തനം തുടരാം എന്ന് പ്രസ്താവിച്ചത് കുറ്റകൃത്യത്തിനുള്ള പ്രേരണയാണെന്നായിരുന്നു ഷിയാസിന്റെ ഹർജി. ഈ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടാണ് പൊലിസ് കോടതിയില്‍ സമര്‍പ്പിക്കുക. അതേസമയം, ടി.വിയിലും മറ്റ് മാധ്യമങ്ങളിലും കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഹർജിക്കാന്‍ പരാതി നല്‍കിയതെന്നും സംഭവത്തിന് നേരിട്ട് സാക്ഷിയല്ലെന്നും പൊലിസ് വ്യക്തമാക്കി.