Cancel Preloader
Edit Template

എഡിജിപി അജിത് കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

 എഡിജിപി അജിത് കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് സര്‍ക്കാരില്‍ ശുപാര്‍ശ നല്‍കിയത്. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ വീട് നിര്‍മ്മാണവുമുള്‍പ്പെടെ പി.വി അന്‍വര്‍ മൊഴി നല്‍കിയ അഞ്ച് കാര്യങ്ങളിലാകും അന്വേഷണം നടത്തുക. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് കൈമാറും.

അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി നേരിട്ടാകും കേസ് അന്വേഷിക്കുക. ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിനിടയിലും ഇടതുമുന്നണിയോഗത്തില്‍ അജിത് കുമാറിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ഇടതുമുന്നണിയില്‍ ഭിന്നതയ്ക്ക് കാരണമായി.

ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് സിപിഐ, എന്‍സിപി, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ ഇന്നലത്തെ മുന്നണി യോഗത്തില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് അന്വേഷണം നടക്കുന്നതിന്റെ പേരില്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്. യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചെങ്കിലും നടപടി വൈകുന്നതില്‍ ഘടകകക്ഷികള്‍ക്കും എതിര്‍പ്പുണ്ട്.

അജിത് കുമാറിനെതിരെ ഉടന്‍ നടപടി ഇല്ലെന്നും പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്താമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനമാകെ ചര്‍ച്ച ചെയ്യുന്ന വിഷയം ആയിട്ടും വിവാദം മുന്നണി യോഗത്തിന്റെ അജണ്ടയില്‍ പോലും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് ആവശ്യം ഉന്നയിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറായത്. എല്‍ഡിഎഫിന്റെ ഏകോപന സമിതിയോഗത്തില്‍ പൊതുരാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ എന്താണ് ചര്‍ച്ച ചെയ്യുകയെന്ന് ചോദിച്ചായിരുന്നു ആര്‍ജെഡി നേതാവ് ഇടപെട്ടത്. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം സംസാരിച്ച എന്‍സിപി നേതാവ് പി.സി ചാക്കോ പൂരം കലക്കലില്‍ എഡിജിപിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *