റേഷൻ കടകളിൽ മോദി ചിത്രം; ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയെന്ന് പിണറായി

റേഷൻ കടകളിൽ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര നിർദ്ദേശം ലഭിച്ചു, പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ റേഷൻ ഷോപ്പുകളിൽ പ്രചരിപ്പിക്കുകയെന്നത് ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയാണ്. കേരളം ഇത് നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര ഭക്ഷ്യസെക്രട്ടറി സംസ്ഥാന ഭക്ഷ്യസെക്രട്ടറിക്ക് നൽകിയ കത്തിലെ നിർദ്ദേശങ്ങളിൽ റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ചിത്രമുളള ബാനറുകൾ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുള്ള കവറുകൾ വിതരണം ചെയ്യണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പറഞ്ഞിട്ടുള്ളത്.കേന്ദ്രം പല രൂപത്തിൽ ഭക്ഷ്യ പൊതു വിതരണത്തിൽ ഇടപെടുന്ന സ്ഥിതിയാണ് നിലവിലുളളതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിലും സഭയെ അറിയിച്ചു.
കേരളത്തിന് ആവശ്യമായ അരി നൽകുന്നതിൽ പോലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചില്ല. 8 വർഷമായി നൽകുന്ന അരിയുടെ അളവ് വർധിപ്പിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ കിലോയ്ക്ക് 29 രൂപ നിരക്കിൽ ലഭ്യമാകുന്ന ഭാരത് അരി വിഷയവും നിയമസഭയിൽ ചർച്ചയായി.