മിന്നൽ ചുഴലി; കണ്ണൂരിൽ വൻ നാശനഷ്ടം
ചൊക്ളി : ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രത്തിന് സമീപത്തായി ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശം. അഞ്ചു വീടുകൾക്ക് നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. വ്യാപകമായ കൃഷിനാശം.
നായ്‌പാടി ബാബൂട്ടി, നായ്‌പാടി ജയൻ, പറോംകുന്നുമ്മൽ ബാലൻ, വികാസ്, സുരേന്ദ്രൻ എന്നിവരുടെ വീടുകൾക്കാണ് നാശമുണ്ടായത്.
30 സെക്കൻഡ് വീശിയടിച്ച ചുഴലികാറ്റിൽ മരങ്ങൾ കടപുഴകി വീണും ഓടുകൾ പറന്ന് പോയുമാണ് വീടുകളിലെ മേൽക്കൂര തകർന്നത്. പാനൂർ ബ്ലോക്ക് ഓഫീസ് ജീവനക്കാരൻ കാന്തോളിൽ വിനിഷിന്റെ വീട്ടുപറമ്പിലെ തേക്കുമരം കടപുഴകി വീണു. ചെറിയ മേഖലയിൽ മാത്രം വട്ടം ചുറ്റിയ നിലയിൽ വൻ ശബ്ദത്തോടെ ഉണ്ടായ മിന്നൽ ചുഴലിയിൽ ഒളവിലം പ്രദേശവാസികൾ ഭയചകിതരായി. ചൊക്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. രമ്യ, വൈസ് പ്രസിഡൻറ് എം.ഒ. ചന്ദ്രൻ, വില്ലേജ് അസി. ഇ.കെ.ബിജു, ഫീൽഡ് അസി. പ്രശാന്ത് പ്രസന്നാലയം എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് ദുരന്തനിവാരണ സേനയും ചുമട്ട് തൊഴിലാളികളും നാട്ടുകാരും താർപ്പായ വിരിച്ചും മറ്റും വീടുകൾക്ക് താത്ക്കാലിക സംരക്ഷണമൊരുക്കി.