Cancel Preloader
Edit Template

രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ

 രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ

ദില്ലി: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം.

പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവൻ മാർച്ചും എസ്എഫ്ഐ പ്രഖ്യാപിച്ചു. സർവ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിർണ്ണയത്തിനായി സർച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണർക്കെതിരെയും എസ്എഫ്ഐ പ്രതിഷേധമുണ്ട്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ. ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികൾ പാര്‍ലമെൻ്റിലേക്ക് മാർച്ച് ആരംഭിച്ചിരിക്കുകയാണ്. ജന്തർ മന്തറിൽ നിന്നാണ് മാര്‍ച്ച്. നീറ്റ് പരീക്ഷ വീണ്ടും നടത്തുക , നരേന്ദ്ര മോദി സർക്കാർ വിദ്യാർത്ഥികളുമായി ചർച്ച നടത്തുക, നീറ്റ് – നെറ്റ് പരീക്ഷകളുടെ ക്രമക്കേട് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. എൻഎസ്‌യു എഐഎസ്എഫ്, എഐഎസ്എ, സമാജ് വാദി ഛാത്ര് സഭ, എസ്എഫ്ഐ, എംഎസ്എഫ് എന്നീ പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകളുടെ നേതൃത്വത്തിലാണ് മാർച്ച്. എന്നാൽ മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നൽകിയിട്ടില്ല. അതിനാൽ തന്നെ പൊലീസ് തടയുമെന്നും ഉറപ്പാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *