Cancel Preloader
Edit Template

വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിൽ തീവ്ര പരിശോധന

 വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിൽ തീവ്ര പരിശോധന

കൽപ്പറ്റ: മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴി ബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിൽ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിലെല്ലാം തീവ്ര പരിശോധനയുമായി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്. മക്കമലയിലേതിനും സമാനമായി മറ്റിടങ്ങളിലും സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് പ്രത്യേക പരിശോധന. കേസ് വൈകാതെ എൻഐഎ ഏറ്റെടുക്കും.

മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വന മേഖലയിലെ ഗ്രാമങ്ങൾ, പാടികൾ, സെറ്റിൽമെൻ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജൂൺ 25ന് കുഴി ബോംബ് കണ്ടെത്തിയ കൊടക്കാടിന് പുറമെ, കമ്പമല, മേലേ തലപ്പുഴ എന്നിവിടങ്ങളിലും പരിശോധിക്കുന്നുണ്ട്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, തണ്ടർബോൾട്ട്, കണ്ണൂർ വയനാട് ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം നേടിയ നായകളും ഒപ്പമുണ്ട്. അത്യാധുനിക ഉപകരണങ്ങളും ഉപയോഗിക്കുന്നു.

കബനി ദളത്തിലെ മാവോയിസ്റ്റുകൾ വലിയ ആക്രമണത്തിന് ഒരുങ്ങുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന കിട്ടിയിരുന്നു. അതിനിടെയാണ് കൊടക്കാട് കുഴിബോംബ് കണ്ടെത്തിയത്. ശക്തികേന്ദ്രങ്ങളിൽ മാത്രം മാവോയിസ്റ്റുകൾ പയറ്റുന്ന ആക്രമണ രീതിയാണ് കുഴിബോംബ് സ്ഫോടനം. തണ്ടർ ബോൾട്ടിനെ ആക്രമിക്കാൻ കുഴിബോംബ് ഒരുക്കിയതോടെ കേരളത്തിൻ്റെ വനമേഖലയിൽ ഇതുവരെയുള്ള രീതിയാകില്ല സേനയും പിന്തുടരുക. മൃദുസമീപനം വേണ്ടെന്നാണ് തണ്ടർബോൾട്ടിനും എസ്ഒജിക്കും കിട്ടിയ നിർദേശം.

കബനി ദളത്തിൽ നിലവിൽ നാലുപേരേ ഉള്ളൂവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ സംഘത്തിൻ്റെ ഇപ്പോഴത്തെ കമാൻഡര്‍ സി.പി മൊയ്തീനാണ്. ബോംബ് നിർമാണത്തിലടക്കം പരിശീലനം കിട്ടിയ മാവോയിസ്റ്റാണ് ഇയാള്‍. ഇതാണ് കൂടുതൽ സ്ഥലങ്ങളിൽ ബോബ് സ്ഥാപിച്ചിട്ടുണ്ടാകുമെന്ന സംശയത്തിനും കാരണം. അതിനിടെ പ്രാദേശിക പിന്തുണ മാവോയിസ്റ്റുകൾക്ക് കിട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ ബോധവത്കരണവും നടത്തുന്നുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *