തിരുവനന്തപുരത്ത് യുവാവിനെ ബിയർ കുപ്പി പൊട്ടിച്ചു കുത്തി കൊലപ്പെടുത്തി

മദ്യപാനത്തിനിടയുണ്ടായ തർക്കത്തെ തുടർന്ന് തിരുവനന്തപുരം മലയിൻകീഴിൽ യുവാവിനെ ബിയർ കുപ്പി പൊട്ടിച്ചു കുത്തി കൊലപ്പെടുത്തി . കരിങ്കോട്ടുകോണം സ്വദേശി ശരത്താണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഖിലേഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം. അരുൺ, സോളമൻ, അനീഷ് എന്നിവരാണ് ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ മൂന്ന് പേരും പോലീസ് കസ്റ്റഡിയിലാണ്. രാജേഷ് എന്നയാളുമായി ഇവർ മൂന്ന് പേരും തമ്മിലുണ്ടായ തല്ല് പിടിച്ചുമാറ്റാൻ ചെന്നവർക്കാണ് കുത്തേറ്റതെന്നാണ് വിവരം.
അരുൺ, സോളമൻ, അനീഷ് എന്നിവര്‍ മദ്യപിക്കുന്ന സ്ഥലത്തേക്ക് രാജേഷ് എന്നയാൾ എത്തിയതാണ് തുടക്കം. ഇവിടെ അടുത്തുള്ള ക്ഷേത്രത്തിൽ ഒരു വര്‍ഷം മുൻപ് മൈക്ക് സെറ്റ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷുമായുണ്ടായിരുന്ന തര്‍ക്കം വീണ്ടും ചര്‍ച്ചയായി. മദ്യ ലഹരിയിലായിരുന്ന പ്രതികൾ രാജേഷിനെ ആക്രമിച്ചു. ഈ സമയത്താണ് ശരത്തും അഖിലേഷും ഇവിടേക്ക് എത്തിയത്. രാജേഷിനെ മര്‍ദ്ദിക്കുന്നത് തടയാനായിരുന്നു ശരത്തിന്റെയും അഖിലേഷിന്റെയും ശ്രമം.ഇതിനിടെ പ്രതികൾ ബിയര്‍ കുപ്പ് പൊട്ടിച്ച് ശരതിനെയും അഖിലേഷിനെയും കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ ശരത് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.