‘വിമർശകർക്കും ട്രോളുന്നവർക്കും വാക്കുകൾ വളച്ചൊടിക്കുന്നത് തുടരാം, എനിക്ക് നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്’: തരൂര്‍

ദില്ലി: കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങളോട് പ്രതികരിച്ച് ശശി തരൂർ. ഭീകരാക്രമണങ്ങൾക്കുള്ള പ്രതികാര നടപടികളെക്കുറിച്ചാണ് താൻ വ്യക്തമായി സംസാരിച്ചത്, മുൻ യുദ്ധങ്ങളെക്കുറിച്ചല്ല. നിയന്ത്രണ രേഖയിലെയും അന്താരാഷ്ട്ര അതിർത്തിയിലെയും നടപടികൾ നിയന്ത്രിതമായിരുന്നു. വിമർശകർക്കും ട്രോളുകൾക്കും തന്റെ വാക്കുകൾ വളച്ചൊടിക്കുന്നത് തുടരാം. പാർട്ടി നേതാക്കളുടെ വിമർശനം അദ്ദേഹം തള്ളി. തനിക്ക് അജ്ഞതയെന്ന് ഗർജ്ജിക്കുന്ന ആവേശക്കാർക്കാണ് വിശദീകരണമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വാക്കുകൾ വളച്ചൊടിക്കുന്നവർ അത് തുടരട്ടെ. തനിക്ക് വേറെ നല്ല പണികൾ ചെയ്യാനുണ്ടെന്നും തരൂർ പറഞ്ഞു.
ഇന്ത്യ ആദ്യമായാണ് നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിർത്തിയും കടന്ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതെന്ന തരൂരിന്റെ പ്രസ്താവനക്കെതിരെയാണ് നേതാക്കൾ ഒന്നടങ്കം തിരിഞ്ഞത്. സർവകക്ഷി പ്രതിനിധി സംഘത്തിന്റെ പാനമയിലെ പര്യടനത്തിനിടെയായിരുന്നു തരൂരിന്റെ ഈ പ്രസ്താവന. പാർട്ടിയോട് ചോദിക്കാതെ കേന്ദ്രം സർവകക്ഷി പ്രതിനിധി സംഘത്തിൽ തരൂരിനെ ഉൾപ്പെടുത്തിയതു മുതൽ മൂത്ത തമ്മിൽ തല്ല് ഉടനൊന്നും അവസാനിക്കുന്ന ലക്ഷണമില്ലെന്നാണ് വിലയിരുത്തല്‍.