കണ്ണൂർ കനാൽക്കരയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസ്; യുവാവ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ പിണറായി കനാൽക്കരയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കനാൽക്കര സ്വദേശി വിപിൻ രാജാണ് അറസ്റ്റിലായത്. സിപിഎം അനുഭാവിയാണ് വിപിൻ രാജെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ആക്രമണം നടന്ന ഓഫീസ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നു.
കെട്ടിത്തിന്റെ ജനൽ ചില്ലുകൾ തകർത്ത്, വാതിലിന് തീയിട്ടിരുന്നു. പിന്നിൽ സിപിഎം ആണെന്നായിരുന്നു കോൺഗ്രസ് ആരോപണം. ഇന്നലെ രാവിലെയായിരുന്നു ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടത്. സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. ഓഫീസിന്റെ ഉദ്ഘാടന ചിത്രത്തോടൊപ്പം കുറിപ്പും പങ്കുവച്ചാണ് സുധാകരൻ ഓഫീസ് ഉദ്ഘാടനം ചെയ്തതായി അറിയിച്ചത്. സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചാണ് കെ സുധാകരന്റെയും കുറിപ്പ്. പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഞങ്ങൾ ഭയന്ന് പിന്മാറിയിട്ടില്ല ഓഫീസ് തല്ലി തകർത്താൽ കോൺഗ്രസുകാർ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഇനിയെന്നാണ് സിപിഎമ്മിന്റെ ഗുണ്ടകൾ തിരിച്ചറിയുകയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കെ സുധാകരന്റെ കുറിപ്പിങ്ങനെ..
കോൺഗ്രസിനെ നെഞ്ചോട് ചേർത്ത അനേകം പോരാളികളുടെ ചോര വീണ മണ്ണാണ് കണ്ണൂർ. ആ ചോരയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മൂവർണ്ണക്കൊടി വേരുപിടിച്ച് നിൽക്കുന്നത്. പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഞങ്ങൾ ഭയന്ന് പിന്മാറിയിട്ടില്ല. ഓഫീസ് തല്ലി തകർത്താൽ കോൺഗ്രസുകാർ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഇനിയെന്നാണ് സിപിഎമ്മിന്റെ ഗുണ്ടകൾ തിരിച്ചറിയുക? ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ തുടക്കകാലത്തെ സന്തതസഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിനെ കുത്തിക്കൊന്നശേഷം ശവസംസ്കാരം പോലും നടത്താൻ സമ്മതിക്കാതിരുന്ന സിപിഎം ക്രൂരതയെ പറ്റി പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്.