പാപ്പാന്റെ കണ്ണുവെട്ടിച്ച് ലോറിയിൽ നിന്ന് ഇറങ്ങിയോടി ആന; ഒരാൾക്ക് ചവിട്ടേറ്റു
പട്ടാമ്പിയിൽ നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി. പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് ആന വിരണ്ടോടിയത്. പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്താണ് ആന വിരണ്ടോടിയത്. ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരുക്കേറ്റു. ആനയെ ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം തളച്ചു. താമരശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മുത്തു എന്ന ആനയാണ് വിരണ്ടോടിയത്.
ഇന്നു പുലർച്ചെയാണു സംഭവം. പട്ടാമ്പി നേർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ വടക്കുംമുറിയിൽ എത്തിയപ്പോഴാണ് ആന വിരണ്ടോടിയത്. ലോറിയിൽ കൊണ്ടു പോയിരുന്ന ആനയാണ് ഇതിൽ നിന്ന് ഇറങ്ങി ഓടിയത്. വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരുക്കേറ്റു. ആടുമേയ്ക്കാനെത്തിയതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന ആൾക്കാണു ചവിട്ടേറ്റത്. രണ്ടു വളർത്തുമൃഗങ്ങൾക്കും ചവിട്ടേറ്റു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകർത്തു. അമ്പാട് എന്ന സ്ഥലത്ത് ആന നിലയുറപ്പിച്ചതായാണു വിവരം. ആനയെ ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം തളച്ചു.
അതേസമയം ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ആഘോഷ കമ്മിറ്റികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ആനപ്പുറത്ത് ഇരുന്നയാളെ ആക്രമിക്കാനും ശ്രമം നടന്നിരുന്നു. ഇതിനിടയിൽ ഈ ആന ആദ്യം വിരണ്ടോടിയിരുന്നു. എങ്കിലും ഉടൻ തളച്ചിരുന്നു. ഇതിന് പിന്നാലെ സംഘർഷം രൂക്ഷമായിരുന്നു. പിന്നാലെ പൊലിസെത്തി ലാത്തിവീശിയാണ് സംഘർഷം ഒഴിവാക്കിയത്.