പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു
കൊച്ചിയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണി (28) യാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷ ഒരുക്കാനായി റോഡിൽ കെട്ടിയ കയർ സ്കൂട്ടർ യാത്രികനായ മനോജിന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ വളഞ്ഞമ്പലത്താണ് അപകടം ഉണ്ടായത്.
വിവിഐപി സുരക്ഷയുടെ ഭാഗമായി ഗതാഗതം തിരിച്ചുവിടാനാണ് റോഡിൽ കയർ കെട്ടിയിരുന്നത്. ഇത് കഴുത്തിൽ കുടുങ്ങിയ മനോജ് റോഡിൽ തലയടിച്ചു വീഴുകയായിരുന്നു. സമീപത്ത് പോലീസ് ഉൾപ്പെടെ ഉള്ളപ്പോഴായിരുന്നു അപകടം. മനോജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസുകാര്‍ ആണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയായിരുന്നു മരണം.
എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. അതേസമയം, തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പോലീസ് വിശദീകരണം.