ക്യാമ്പസിനുള്ളിലെ വാട്ടർ ടാങ്കിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. ക്യാമ്പസിന്‍റെ ബോട്ടണി ഡിപ്പാർട്ട്മെന്‍റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാർ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടർ ടാങ്കിന്‍റെ മാൻഹോൾ വഴി അസ്ഥികൂടം കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചു. 20 അടി താഴ്ചയിലാണ് അസ്ഥികൂടമുള്ളത്. അതുകൊണ്ട് തന്നെ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെ അഗ്നിരക്ഷാസേന തിരികെ മടങ്ങി. നാളെ രാവിലെ ഫോറൻസിക്ക് എത്തിയശേഷം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ അസ്ഥികൂടം പുറത്തെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം