കേരളത്തിൽ മഴ തുടരുന്നു; വിവിധ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

കേരളത്തിൽ ശക്തമായ മഴ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ മത്സ്യത്തൊഴിലാളികൾ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ഇരുവഴിഞ്ഞ് പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഒഴുക്കിൽപ്പെട്ട അതിഥി തൊഴിലാളിയെ കാണാതായി. പത്തനംതിട്ടയിലാണ് സംഭവം. ഒഴുക്കിൽപ്പെട്ടത് ബീഹാർ സ്വദേശികളായ മൂന്നു പേരാണ്. രണ്ടുപേർ രക്ഷപ്പെട്ടിട്ടുണ്ട്. കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്. മല്ലപ്പള്ളി മണിമലയാറ്റിൽ വെണ്ണിക്കുളം കോമളം കടവിൽ ആണ് ബീഹാർ സ്വദേശി ഒഴുക്കിൽ പെട്ടത്.
അതേസമയം തൃശൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്കും ജലാശയങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം 21, 22 തീയതികളിൽ നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത് . നാളെയും മറ്റന്നാളും തൃശ്ശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ്. വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂർമുഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടാകില്ല. മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ വിലക്ക് തുടരും
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആളുകൾ സുരക്ഷിതമേഖലകളിൽ തുടരണമെന്നും അധികൃതർ.