സൂര്യകാന്തി പൂക്കൾ കാണാൻ ഇനി പേരാമ്പ്രയിലേക്ക് പോകാം
സൂര്യകാന്തി പൂക്കൾ കാണാൻ ഇനി ഗുണ്ടൽപേട്ട് വരെ പോകേണ്ട. സൂര്യകാന്തി പൂക്കൾ വിരിഞ്ഞിരിക്കുന്ന മനോഹര കാഴ്ച കാണാൻ പേരാമ്പ്രയിലേക്ക് പോകാം. പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയതാണെങ്കിലും സൂര്യകാന്തി കൃഷി വിജയകരമായതിന്റെ സന്തോഷത്തിലാണ് കൂത്താളി ജില്ലാ കൃഷി ഫാം. പേരാമ്പ്ര കൂവപൊയിനു സമീപത്തുള്ള കൂത്താളി ജില്ലാ കൃഷി ഫാം ഉദ്യോഗസ്ഥരും തൊഴിലാളികളും പരിസ്ഥിതി സൗഹൃദ കീട നിയന്ത്രണം ലക്ഷ്യമാക്കി തുടങ്ങിയതാണ് സൂര്യകാന്തി കൃഷി. കീടമിത്രങ്ങളെ ആകർഷിക്കുന്നത് വഴി പച്ചക്കറി കൃഷിക്കടക്കം ബാധിക്കുന്ന മറ്റു കീടശല്യങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ടാണ് കൃഷി തുടങ്ങിയതെന്ന് കൃഷി ഫാം സൂപ്രണ്ട് കെ വി നൗഷാദ് പറഞ്ഞു.

പച്ചക്കറി കൃഷി ചെയ്യുന്ന ബ്ലോക്കിന് സമീപം ഫീല്‍ഡ് ഒന്നിലെ 70 ഓളം സെന്റ് സ്ഥലത്താണ് സൂര്യകാന്തി കൃഷി ചെയ്തത്. 80 ദിവസമാകുമ്പോള്‍ പൂക്കളുണ്ടാകും. 120 ദിവസം കൊണ്ട് വിളവെടുക്കാനും കഴിയും. മാഹികോ ബ്ലാക്ക് ഇനത്തില്‍പ്പെട്ട വിത്താണ് സൂര്യകാന്തികൃഷിക്കായി ഉപയോഗിച്ചത്. ഇതിന് സമീപം തേനീച്ച കൃഷിയും ചെയ്യുന്നുണ്ട്. ഇതിനും സൂര്യകാന്തിപൂ കൃഷി സഹായകരമാകുമെന്നാണ് കരുതുന്നത്. കുറഞ്ഞ വിലക്ക് കര്‍ഷകര്‍ക്ക് സൂര്യകാന്തി വിത്തും വില്പന നടത്തും. പെരുവണ്ണാമൂഴിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് നല്ല കാഴ്ചയൊരുക്കാനും അതുവഴി ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാനും കഴിയും.

അടുത്ത വര്‍ഷം കൃഷി വിപുലമാക്കുമെന്ന് കൂത്താളി ജില്ലാ കൃഷി ഫാം സൂപ്രണ്ട് കെ.വി.നൗഷാദ് പറഞ്ഞു.
ഇപ്പോൾ സൂര്യകാന്തിച്ചെടി പകുതി മൂപ്പെത്തിയ അവസ്ഥയിലാണ്. പൂത്തുനിൽക്കുന്നത് കാണാൻ നിരവധി പേരെത്തുന്നുണ്ട് .