കാട്ടാന ഭീതിയിൽ വീണ്ടും അതിരപ്പിള്ളി
കഴിഞ്ഞ ദിവസം 64കാരി കൊല്ലപ്പെട്ട അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനയെ കണ്ടതായി റിപ്പോര്‍ട്ട്. രണ്ട് കാട്ടാനകളാണ് രാവിലെ മേഖലയിലിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നത്.
അതിരപ്പിള്ളി പഞ്ചായത്തിലെ വാച്ചുമരം ആദിവാസി കോളനിയിലെ വത്സ(64)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ വാച്ചുമരം ഉള്‍ക്കാട്ടില്‍ കളിയാളിതോട് ലീലപാറയില്‍ വച്ചായിരുന്നു സംഭവം. ഭര്‍ത്താവ് രാജനോപ്പം മരോട്ടിക്കായ ശേഖരിക്കുന്നതിനിടെ ഒറ്റയാന്‍ വത്സയെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ ചവിട്ടിയുരുട്ടുകയും ചെയ്തു.
ആനയെ കണ്ട് ഭയന്നോടിയ രാജന് നിലത്തുവീണു പരുക്കേറ്റു. കാട്ടിലൂടെ ബഹളംവച്ച് പരിഭ്രാന്തനായി ഓടിയ രാജനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ട് വിവരം ചോദിച്ചപ്പോഴാണ് സംഭവമറിഞ്ഞത്. കൊല്ലതിരുമേട് വനം റേഞ്ച് ഓഫിസര്‍ വി.എസ് സജീഷിന്റെ നേതൃത്വത്തില്‍ വനപാലകസംഘം വനവകുപ്പിന്റെ ജീപ്പില്‍ രാജനേയും വത്സയേയും വാഴച്ചാലിലെത്തിച്ച ശേഷം ആംബുലന്‍സില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.