രണ്ട് വയസുകാരിയെ കാണാതായ സംഭവം; ആശുപത്രിക്ക് മുന്നിൽ ബഹളം വെച്ച് കുടുംബാംഗങ്ങൾ
തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായി മണിക്കൂറുകൾക്കൊടുവിൽ കണ്ടെത്തിയ രണ്ട് വയസുകാരിയുടെ കുടുംബം എസ്.എ.ടി ആശുപത്രിയിൽ ബഹളം വെച്ചു. കുട്ടിയെ ആശുപത്രിയിൽ നിന്ന് വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വെച്ചത്. കുട്ടിയെ ഒരാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ വെക്കണമെന്നാണ് ആശുപത്രി അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് പ്രതിഷേധം. എസ്.എ.ടി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു സംഭവം.
കുട്ടിയെ കാണാതായി മൂന്നാം ദിവസമായിട്ടും കേസിൽ ഇനിയും ദുരൂഹത മാറിയിട്ടില്ല. കൊച്ചുവേളി റെയിൽവെ സ്റ്റേഷനടുത്തെ ഓടക്ക് അരികിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടി എങ്ങിനെ ഇവിടെ എത്തിയെന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കുഞ്ഞിനെ ആരെങ്കിലും പൊന്തക്കാടിന് സമീപം ഉപേക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്.
പൊന്തക്കാട്ടിലേക്ക് കുട്ടി സ്വയം നടന്നുപോകില്ലെന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്. കുട്ടി റെയിൽവെ ട്രാക്കിന് സമീപത്തേക്ക് പോയിട്ടില്ലെന്നും കിടക്കുന്ന സ്ഥലം വിട്ട് ഇതേവരെ കുട്ടികൾ പോയിട്ടില്ലെന്നും അച്ഛൻ അമർദീപ് കുർമി വ്യക്തമാക്കി. സംഭവത്തിൽ ആരെയും പ്രത്യേകിച്ച് സംശയമില്ലെന്നും തങ്ങളുടെ സംഘത്തിലുള്ളവർ കുട്ടിയെ കൊണ്ടു പോകില്ലെന്നും അപ്പൂപ്പൻ പ്രതികരിച്ചു.
നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് കേസിൽ പൊലീസ് അന്വേഷണം തുടരുന്നത്. എസ്.എ.ടി ആശുപത്രിയിലുള്ള കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണ്.