ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ

ടെഹ്‌റാൻ: ഇസ്‌റാഈലിന് നേരെ ഉണ്ടായ ഇറാന്റെ തിരിച്ചടിക്ക് പിന്നാലെ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാടുവിട്ടതായി സൂചന. അജ്ഞാതമായ ഒരു സ്ഥലത്തെ അദ്ദേഹം മാറിയതായി ഇസ്‌റാഈലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രീസിലേക്ക് മാറിയതായാണ് വിവരം. വിമാനത്തിൽ നെതന്യാഹു പോകുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇപ്പോൾ നടക്കുന്ന ഇസ്‌റാഈൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തത്തിലാണ് നെതന്യാഹു സ്വന്തം രാജ്യത്ത് നിന്ന് മാറിയത്. അധിനിവേശ പ്രദേശങ്ങൾക്ക് പുറത്തുള്ള അജ്ഞാത സ്ഥലത്തേക്ക് പോകുന്ന നെതന്യാഹുവിന്റെ വിമാനത്തിന്റെ ചിത്രം ഇസ്‌റാഈൽ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. രണ്ട് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം സഞ്ചരിച്ചിരുന്നത്.
പിന്നീട്, ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ നെതന്യാഹു വിമാനം ഇറങ്ങിയതായി ഇസ്‌റാഈലിന്റെ ചാനൽ 12 അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിൽ ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാനിലും സമീപത്തും മറ്റ് ഇറാനിയൻ നഗരങ്ങളിലും ഇസ്‌റാഈൽ ഭരണകൂടം സൈനിക ആക്രമണ നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇസ്‌റാഈലിന്റെ തലസ്ഥാനത്ത് ഇറാൻ തിരിച്ചും ആക്രമണങ്ങൾ നടത്തിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്‌റാഈൽ ആക്രമണം തുടങ്ങിയത്. ഇറാന്റെ പ്രമുഖരായ സൈനിക നേതാക്കൾ ഉൾപ്പെടെ ഈ ആക്രമത്തിൽ കൊല്ലപ്പെട്ടു. ഇറാനിയൻ സായുധ സേനയുടെ ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ മേജർ ജനറൽ മുഹമ്മദ് ബഖേരി, ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിന്റെ (ഐആർജിസി) ചീഫ് കമാൻഡർ മേജർ ജനറൽ ഹൊസൈൻ സലാമി, ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ കമാൻഡർ മേജർ ജനറൽ ഗോലമാലി റാഷിദ് എന്നിവർ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഉന്നത ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു.
ഇതിന് തിരിച്ചടിയായി കടുത്ത ആക്രമണമാണ് ഇറാൻ നടത്തിയത്. ഇസ്‌റാഈലിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളായ ടെൽ അവീവിലും ജറുസലേമിലും പുലർച്ചെ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇസ്‌റാഈലികൾ ബങ്കറുകളിൽ ഒളിച്ചു. ഇറാനിയൻ മിസൈലുകൾ തടയാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്‌റാഈൽ സൈന്യം അവകാശപ്പെട്ടെങ്കിലും നിരവധി റോക്കറ്റുകൾ തലസ്ഥാനമായ ടെൽ അവീവിൽ പതിച്ചു. ടെൽ അവീവിൽ ചില കെട്ടിടങ്ങൾ തകരുകയും ഏതാനും പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എന്നാൽ ആളപായം സംബന്ധിച്ച വിവരങ്ങൾ ഇസ്‌റാഈൽ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ മിസൈലുകളിലൊന്ന് ടെൽ അവീവിലെ ഇസ്‌റാഈൽ പ്രതിരോധകേന്ദ്രത്തിന് തൊട്ടടുത്ത കെട്ടിടത്തിലാണ് പതിച്ചത്.
ഇതോടൊപ്പം ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലും പലതവണ ഇസ്‌റാഈൽ ആക്രമിച്ചു. നിരവധി സ്‌ഫോടനങ്ങൾ കേട്ടതായി തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ രണ്ട് പ്രൊജക്‌ടൈലുകൾ പതിച്ചു. അവിടെ തീപിടുത്തമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ അറിയിച്ചു.
അതേസമയം, ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച രണ്ട് എഫ്35 ഇസ്രായേലി യുദ്ധവിമാനങ്ങൾ ഇറാൻ തടഞ്ഞു. രണ്ട് വിമാനങ്ങളും വെടിവച്ചു വീഴ്ത്തി. തങ്ങളുടെ പ്രദേശത്തേക്ക് പാരച്യൂട്ടിൽ പറന്നതിന് ശേഷം ഒരു പൈലറ്റിനെ പിടികൂടിയതായി ഇറാൻ ആർമി ഉദ്യോഗസ്ഥൻ പറഞ്ഞു.