പാലക്കാട് നിർത്തിയിട്ട വാഹനത്തിന് മലപ്പുറത്ത് പിഴ
കഞ്ചിക്കോട് പുതുശ്ശേരിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന്റെ ഉടമയ്ക്ക് ഹെൽമെറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് പിഴയിട്ട് മലപ്പുറം മോട്ടോർവാഹന വകുപ്പ്. പുതുശ്ശേരി കല്ലിങ്കൽ വീട്ടിൽ കെ പ്രേമകുമാറിനാണ് വകുപ്പ് പിഴയിട്ടത്.15 വർഷം പിന്നിട്ട മോപ്പഡ് രജിസ്ട്രേഷൻ പുതുക്കാനായി ആർടിഒ ഓഫീസിൽ ബന്ധപ്പെട്ടപ്പോഴാണ് പിഴയെ കുറിച്ച് പ്രേംകുമാർ അറിയുന്നത്.
കഴിഞ്ഞ ഒക്ടോബർ 19 നായിരുന്നു രജിസ്ട്രേഷൻ പുതുക്കാനായി 65 കാരമായ പ്രേംകുമാർ ആർടിഒ ഓഫീസിൽ അപേക്ഷ നൽകിയത്. പുതുക്കിയ ആർസി ബുക്ക് തപാലിൽ അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പ്രേംകുമാറിന്റെ പേരിൽ പിഴ ചുമത്തിയിട്ടുണ്ടെന്നും പിഴ അടയ്ക്കാതെ രജിസ്ട്രേഷൻ പുതിക്കാൻ സാധിക്കില്ലെന്നും അധികൃതർ അറിയിക്കുകയായിരുന്നു. മലപ്പുറത്ത് ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 500 രൂപയാണ് പിഴയുള്ളതെന്നും ഉദ്യോഗസ്ഥർ പ്രേംകുമാറിനോട് പറഞ്ഞു.
നോട്ടീസിലുള്ളത് തന്‍റെ വാഹനമല്ലെന്ന് പ്രേമകുമാർ മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം പോലീസിനെ അറിയിച്ചാൽ മാത്രമേ പ്രേംകുമാറിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. എന്നാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രേമകുമാർ ആരോപിക്കുന്നത്.
പാലക്കാടിന് പുറത്ത് ഇതുവരെ വാഹനം ഓടിച്ച് പോയിട്ടില്ലെന്ന് പ്രേംകുമാർ ആവർത്തിച്ച് പറയുന്നു. പിന്നെ തനിക്ക് എങ്ങനെയാണ് ഇത്തരമൊരു പിഴ അധികൃതർ ചുമത്തിയതെന്ന് അറിയില്ലെന്നും പ്രേംകുമാർ പറഞ്ഞു. സംഭവത്തിൽ പ്രേംകുമാർ പരാതി നൽകിയെങ്കിലും ഇതുവരേയും യാതൊരു പരിഹാരവും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
പിഴ നീക്കാത്തത് കൊണ്ട് തന്നെ രജിസ്ട്രേഷൻ പുതുക്കാൻ സാധിച്ചിട്ടില്ലെന്നും പ്രേംകുമാർ പറയുന്നു. സംഭവത്തിൽ . ഗതാഗതവകുപ്പ് മന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി കാത്തിരിക്കുകയാണ് പ്രേമകുമാർ.