എസ് പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു; നടപടി അന്വേഷണം പൂർത്തിയാക്കും മുമ്പ്

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയേയും ഫോണിലൂടെ വിമർശിച്ചതിന് സസ്പെൻഡ് ചെയ്ത എസ് പി സുജിത് ദാസിനെ തിരിച്ചെടുത്തു. സസ്പെൻഷൻ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശുപാർശ നൽകിയത്. വകുപ്പുതല അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പാണ് സുജിത് ദാസിനെ തിരിച്ചെടുത്തത്.
പി വി അൻവറാണ് മലപ്പുറം മുൻ എസ്പി സുജിത് ദാസുമായുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ക്വാർട്ടേഴ്സിലെ മരംമുറി പരാതി പിൻവലിക്കാനുള്ള അപേക്ഷയുമായി വിളിച്ച എസ്പി എഡിജിപി അജിത് കുമാറിനും പൊളിറ്റൽ സെക്രട്ടറി പി ശശിക്കുമെതിരെ ഉയർത്തിയത് രൂക്ഷ വിമർശനമാണ്. സഹപ്രവർത്തകർക്കുമെതിരെ വിമർശനം ഉന്നയിച്ചു. വിവാദം കത്തിപ്പടരുന്നതിനിടെയായിരുന്നു പത്തനംതിട്ട എസ്പിയായിരുന്ന സുജിത് ദാസിന് സസ്പെൻഷൻ സർക്കാർ സസ്പെൻഡ് ചെയ്ത ശേഷം ഐ ജി ശ്യാം സുന്ദറിനോട് വകുപ്പതല അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. എന്നാൽ സാക്ഷിയായ അൻവർ ഇതേവരെ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തിയിട്ടില്ല. അൻവർ ആരോപണം ഉന്നയിച്ച മരംമുറിയിലും സ്വർണ കടത്തിലും വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. സസ്പെൻഷൻ കാലാവധി ആറുമാസം കഴിഞ്ഞതിനാൽ ഇനി നീട്ടേണ്ടതില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷയായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ തീരുമാനം. അന്വേഷണങ്ങള്‍ അന്തിമഘട്ടതില്ലെത്തിയതിനാൽ തിരിച്ചെടുക്കുന്നതിൽ തടസ്സമില്ലെന്നും സമിതി വിലയിരുത്തി.
മുഖ്യമന്ത്രി ശുപാർശ അംഗീകരിച്ചതിനാൽ ഇന്നലെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി. സുജിത്തിന് നിയമനം നൽകിയിട്ടുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങും. അതേസമയം, എഡിജിപി പി വിജയന് സ്വർണ കടത്തുമായി ബന്ധമുണ്ടെന്ന് സുജിത് ദാസ് തന്നോട് പറഞ്ഞിരുന്നതായി എഡിജിപി അജിത് കുമാർ ഡിജിപിക്ക് മൊഴി നൽകിയിരുന്നു. എന്നാൽ അങ്ങനൊരു മൊഴി നൽകിയിട്ടില്ലെന്ന് സുജിത് പരസ്യമായി പറഞ്ഞു. വ്യാജ മൊഴി നൽകിയതിൽ അന്വേഷണം ആവശ്യപ്പെട്ട് പി വിജയൻ നൽകിയ അപേക്ഷയിൽ സർക്കാർ ഇതേവരെ നടപടിയെടുത്തിട്ടില്ല. അങ്ങനെ വകുപ്പിനുളളിൽ ആകെ വിവാദങ്ങള്‍ നിലനിൽക്കേയാണ് സുജിത് ദാസിന്‍റെ സസ്പെൻഷൻ പിൻവലിച്ചത്.