ലോക്സഭാ തിരഞ്ഞെടുപ്പ്; പ്രതിപക്ഷത്തെ പാളത്തിൽ എത്തിക്കാൻ ബിജെപി നീക്കം

ലോക്സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോൾ കോൺഗ്രസിലെ സ്വാധീനമുള്ള നേതാക്കളെ നോട്ടമിട്ട് ബിജെപി. കൂടുതൽ പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ പാളത്തിൽ എത്തിക്കാനാണ് ബിജെപി നീക്കം. ഇതിനായി ഉന്നതതല സമിതിക്ക് ചുമതല നൽകി.കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുൾപ്പെടുന്നതാണ് സമിതി. ബിജെപിക്ക് കാര്യമായി സ്വാധീനമില്ലാത്ത മേഖലകളിലെ പ്രതിപക്ഷ പാർട്ടികളിലെ അതൃപ്തരും എന്നാൽ സ്വാധീനമുള്ളവരുമായ നേതാക്കളെ പാളയത്തിലെത്തിക്കുന്ന ചുമതല ഈ സമിതിക്കാണ്.
അതേസമയം ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും മുന്നണികളുടെ സ്ഥാനാർത്ഥി സാദ്ധ്യതകൾ ശ്രദ്ധേയമാകുമ്പോൾ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ.

ബി.ജെ.പി കേരളത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. പ്രധാനമന്ത്രി നരേന്ദ്രമോദി മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്യാൻ തൃശൂരിലെത്തിയതോടെ അത് വ്യക്തമായിരുന്നു. മോദി ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ, സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുക കൂടി ചെയ്തതോടെ തൃശൂരിന് ബി.ജെ.പി നൽകുന്ന പ്രാധാന്യം പ്രകടമായിരിക്കുകയാണ്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ, കരുവന്നൂർ പദയാത്രകളോടെ സുരേഷ് ഗോപിയും ടി.എൻ. പ്രതാപനും മാസങ്ങൾക്കു മുൻപേ സജീവമായിരുന്നു. ഇടതുമുന്നണി ആദ്യഘട്ടത്തിൽ രംഗത്തെത്തിയില്ലെങ്കിലും സി.പി.ഐയിലെ വി.എസ്. സുനിൽകുമാറിനെ മുൻനിറുത്തി സാമൂഹ്യമാധ്യമങ്ങളിൽ അണികൾ പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ അനൗദ്യോഗിക പ്രചാരണത്തിന് തിരികൊളുത്തിക്കഴിഞ്ഞു, മൂന്ന് മുന്നണികളും.