മഞ്ഞപ്പിത്ത വ്യാപനം; ചങ്ങരോത്ത് ആശങ്ക ഒഴിയുന്നില്ല

പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്ത വ്യാപനം ഒരു മാസത്തോളമായിട്ടും നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതിൽ നാട്ടുകാർ ആശങ്കയിൽ. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ 300ഓളം കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. ഓണാവധിക്കുശേഷം ഇവിടെ അധ്യയനം നടന്നിട്ടില്ല. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്ലാസ് പി.ടി.എകൾ നടത്തി ബോധവത്കരണം നടത്തി.
വ്യാഴാഴ്ച മുതൽ അധ്യയനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിനെതിരെ കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയും വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയും രംഗത്തുവന്നു. രോഗം നിയന്ത്രണവിധേയമാകാതെ സ്കൂൾ തുറന്നുപ്രവർത്തിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഇരു പാർട്ടികളും വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗവ്യാപനം കാരണം ഈ മാസം 29ന് വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷ ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. പാലേരി എൽ.പി സ്കൂളിൽ രണ്ട് ജീവനക്കാർക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ഇതോടെ സ്കൂളിൽ ഉച്ചഭക്ഷണ വിതരണം നിർത്തി.
രണ്ടാം ഘട്ട വ്യാപനം തടയാനുള്ള കഠിന പരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രണ്ടായിരത്തിലധികം വീടുകളിൽ കയറി ബോധവത്കരണവും ജലസ്രോതസ്സുകളിൽ ക്ലോറിനേഷനും നടത്തി. സംശയമുള്ള സ്ഥലങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ പരിശോധിച്ചു.