Cancel Preloader
Edit Template

വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നു’: വി ഡി സതീശൻ

 വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നു’: വി ഡി സതീശൻ

കൊച്ചി: വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര സർക്കാരിന് കൊടുത്ത മെമ്മോറണ്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്നലെയാണോ ഇതു കൊടുക്കേണ്ടത്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകളാണ്. എവിടെയാണ് ഇതു തയ്യാറാക്കിയതെന്നും റവന്യു ആണോയെന്നും സതീശൻ ചോദിച്ചു. വയനാട് ദുരന്തത്തിൽ സർക്കാർ ചെലവാക്കിയ കണക്ക് പുറത്തുവന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സതീശൻ.

മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്താണ്. എംഎൽഎയും സന്നദ്ധ പ്രവർത്തകരുമാണ് ചെയ്തത്. എസ്ഡിആർഎഫ് മാനദണ്ഡമനുസരിച്ചല്ല മെമ്മൊറാണ്ടം. ഇതിൽ വ്യക്തതവരുത്തണം. സർക്കാറിനൊപ്പമാണ് ഞങ്ങൾ. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. കിട്ടേണ്ട തുക കൂടി കിട്ടില്ല. സർക്കാർ പുനർവിചിന്തനം നടത്തണം. വലിയ അപാകത ഉണ്ടായി. സർക്കാരിനെ കുറ്റം പറയാനാണെങ്കിൽ വേറെ എന്തൊക്കെ ഉണ്ട്. ഇതിൽ ഒരു സംസ്കാരം ഉണ്ടാക്കണം, ദുരന്തമുഖത്ത് ആണ്‌. സർക്കാർ പറയട്ടെ. അവർക്ക് പണം ആവശ്യമുണ്ട്. അഡ്വാൻസ് തുക കിട്ടിയിട്ടില്ല. സർക്കാരിന് ഒരു പരാതിയും ഇല്ല. പിന്നെ ഞങ്ങൾ പരാതിയുമായി എങ്ങനെ പോകുമെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന പേരിൽ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്ന് പറ‌ഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും കുറ്റപ്പെടുത്തി.

ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ മെമ്മോറാണ്ടത്തിൽ വ്യക്‌തമാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടം ഹൈക്കോടതിയിലും നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറയുന്നു. സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടിയെന്ന പ്രചാരണം സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്. വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണിതെന്നും ദുരന്തബാധിതർക്ക് അർഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി ഇതിനെ കാണുന്നുവെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉത്തരവിന്റെ അഞ്ചാം പേജിൽ പറയുന്നത് എസ്‍.ഡി.ആര്‍.എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്മെന്റ് ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല ഇതെന്നും കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയുടെ ഏകദേശ കണക്കാണെന്നാണ്. ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *