Cancel Preloader
Edit Template

വൈദ്യുതി നിരക്ക് കൂടിയേക്കും; സമ്മര്‍ ചാര്‍ജിനും നീക്കം

 വൈദ്യുതി നിരക്ക് കൂടിയേക്കും; സമ്മര്‍ ചാര്‍ജിനും നീക്കം

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനാകാതെ മുന്നോട്ട് പോകാനാകില്ലെന്ന് കെ.എസ്.ഇ.ബി. ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാനാണ് ബോര്‍ഡ് തയാറെടുക്കുന്നത്. ഈ വര്‍ഷം വൈദ്യുതി നിരക്ക് 4.45 ശതമാനമെങ്കിലും കൂട്ടണം എന്ന നിര്‍ദേശമാണ് ബോര്‍ഡ് റെഗുലേറ്ററി കമ്മിഷന് മുന്നില്‍വച്ചിരിക്കുന്നത്. ഇതിന് പുറമേ വര്‍ഷത്തില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസം സമ്മര്‍ ചാര്‍ജ് ഇനത്തില്‍ പ്രത്യേക ഫീസ് ഈടാക്കണം എന്ന ആവശ്യവും മുന്നോട്ടു വച്ചിട്ടുണ്ട്.

ഈ മാസങ്ങളില്‍ ഉപഭോഗം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. വൈദ്യുതി വാങ്ങാന്‍ ചെലവ് കൂടിയത് കാരണം നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് റെഗുലേറ്ററി കമ്മിഷനു മുന്നില്‍ ബോര്‍ഡ് ഉയര്‍ത്തുന്ന വാദം.ഒരു യൂനിറ്റ് വൈദ്യുതി വാങ്ങാന്‍ 14 രൂപയില്‍ അധികം കെ.എസ്.ഇ.ബിക്ക് ചെലവ് വരുന്നുണ്ട്. യൂനിറ്റിന് 30 പൈസ വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. 812.16 കോടിയുടെ അധിക വരുമാനമാണ് നിരക്ക് വര്‍ധനയിലൂടെ കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. 2025-26 വര്‍ഷത്തില്‍ 2.75 ശതമാനം വര്‍ധനവും 2026-27 വര്‍ഷത്തില്‍ 0.25 ശതമാനം വര്‍ധനവുമാണ് ആവശ്യപ്പെട്ടത്. 6400 കോടി രൂപയുടെ കുറവാണ് നിലവില്‍ ബോര്‍ഡിനുള്ളത്.

ഇതിന് പുറമെ 2024-25 മുതല്‍ 2026-27 വരെയുള്ള കാലയളവില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ സമ്മര്‍ താരിഫ് ആയി യൂനിറ്റിന് 10 പൈസ അധികമായി ഈടാക്കാനും അനുവദിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യമുന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 12,983 കോടിയുടെ വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങേണ്ടിവന്നത്. ഈ വര്‍ഷം 15,000 കോടിയുടെ വൈദ്യുതി വാങ്ങേണ്ടിവരുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ റെഗുലേറ്ററി കമ്മിഷന്‍ നടത്തിയ ഹിയറിങ്ങിനിടെ വ്യക്തമാക്കി.

കെ.എസ്.ഇ.ബി ക്ക് നേരിട്ട് നിരക്ക് വര്‍ധിപ്പിക്കാനാകില്ല. നിരക്ക് വര്‍ധനവിനുള്ള ശുപാര്‍ശ റെഗുലേറ്ററി കമ്മിഷന് നല്‍കണം. റെഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പു നടത്തി, റിപ്പോര്‍ട്ട് കൈമാറും. നിരക്ക് വര്‍ധനവ് സംബന്ധിച്ച കെ.എസ്.ഇ.ബിയുടെ ശുപാര്‍ശ അടിസ്ഥാനമാക്കിയുള്ള റെഗുലേറ്ററി കമ്മിഷന്റെ ഹിയറിങ് കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. ഇന്നലെ തിരുവനന്തപുരത്തെ ഹിയറിങ്ങോടെ തെളിവെടുപ്പ് അവസാനിപ്പിക്കാനാണ് റെഗുലേറ്ററി കമ്മിഷന്റെ നീക്കം.

Related post

Leave a Reply

Your email address will not be published. Required fields are marked *