തമിഴ്നാട്ടിൽ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞു വീണ് മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. തഞ്ചാവൂരിലെ പല്ലത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി കവിബാലയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
കൂട്ടുകാരോടൊപ്പം സ്കൂൾ ഗ്രൗണ്ടിലേക്ക് നടക്കവേ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടിയുടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. അധ്യാപകർ കവിബാലയെ ഉടൻ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ശേഷം പട്ടുക്കോട്ടൈയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും കുട്ടി രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച സ്കൂളിൽ വിരനിർമാർജന പദ്ധതിയുടെ ഭാഗമായുള്ള ആൽബെൻഡസോൾ ഗുളികകൾ കുട്ടികൾക്ക് നൽകിയിരുന്നു. കവിബാലയും ഇത് കഴിച്ചിരുന്നുവെന്നാണ് പറയുന്നത്. അതേസമയം, ഗുളികയുടെ പാർശ്വഫലമാണോ കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് പറയാനാവില്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൃത്യമായ മരണകാരണം അറിയാനാകൂവെന്നും പൊലിസ് വ്യക്തമാക്കി.
കവിബാലക്ക് പിന്നാലെ സ്കൂളിൽ രണ്ട് കുട്ടികൾ കൂടി തിങ്കളാഴ്ച കുഴഞ്ഞുവീണിരുന്നു. അതിനിടെ കുട്ടികൾക്കായി മെഡിക്കൽ ക്യാംപ് സം ഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.